കൊടുങ്ങല്ലൂരിലെ നാട്ടുപ്രമാണിമാരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട മുസ്‌ലിം ഐക്യ സംഘം എറണാകുളത്ത് ഒരു മുസ്‌ലിം ബേങ്ക് സ്ഥാപിച്ച ചരിത്രം പ്രസിദ്ധമാണ്.
ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകളിലാണ് ഐക്യ സംഘം രൂപം കൊള്ളുന്നത്. ധനാഢ്യ കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ടാക്കിയ നിഷ്പക്ഷ സംഘം ഐക്യസംഘമായി പരിണമിക്കുകയായിരുന്നു. ഈ ഐക്യസംഘമാണ് മുസ്‌ലിംകളുടെ സാമ്പത്തിക സ്ഥിതിയൊന്ന് ഉഷാറാക്കാന്‍ വേണ്ടി ഒരു ‘മുസ്‌ലിം ബേങ്ക്’ സ്ഥാപിക്കുന്നത്. മുസ്‌ലിംലീഗിന്റെയും സലഫികളുടെയും നേതാവായ കെ എം സീതിയായിരുന്നു ഇതിന് മുന്‍കൈയെടുത്തത്. ബേങ്ക് സ്ഥാപിച്ച് പലിശ ഏര്‍പ്പാട് നടത്തുന്നത് മതദൃഷ്ട്യാ അനുവദനീയമാണോ എന്ന് കണ്ടുപിടിക്കാന്‍ ജനാബ് കെ എം മൗലവി മുതലായവരെ ഭരമേല്‍പ്പിച്ചുവെന്നാണ് ഇ മൊയ്തുമൗലവി എഴുതിയത്. ബേങ്കിംഗ് പലിശയില്‍ ഉള്‍പ്പെടില്ല എന്ന ഒരു മതവ്യാഖ്യാനം കണ്ടുപിടിക്കുകയും ഇതിന് ‘ഹീലത്തുര്‍റിബ’ (പലിശയുടെ കൗശലം)എന്ന് പേരിടുകയും ചെയ്തുവത്രേ ഏല്‍പ്പിക്കപ്പെട്ടവര്‍.
മിതമായി പലിശ വാങ്ങുന്നതിന് വിരോധമില്ല എന്നവാദമാണ് ഇവര്‍ മുന്നോട്ട് വെച്ചതെന്ന് അനുഭവസ്ഥനായ മൊയ്തു മൗലവി ആത്മകഥയില്‍ അയവിറക്കുന്നുണ്ട്. ‘രിസാലത്തുന്‍ ഫില്‍ ബങ്കി’ എന്ന ഒരു ചെറു ഗ്രന്ഥം തന്നെ പലിശ ഏര്‍പ്പാടിനെ അനുകൂലിച്ചുകൊണ്ട് കെ എം മൗലവി പ്രസിദ്ധപ്പെടുത്തി. ബേങ്ക് ഉദ്ഘാടന വേളയിലെ കെ എം സീതിയുടെ പ്രസംഗവും ഐക്യം മാസികയിലെ അദ്ദേഹത്തിന്റെ ബേങ്കിനെ അനുകൂലിച്ചുള്ള ലേഖനങ്ങളും വലിയ വിവാദങ്ങളുണ്ടാക്കി. വന്‍ ദോഷങ്ങളില്‍ പെട്ട പലിശയെ അനുവദനീയമാക്കുന്നതിനെതിരെ പാരമ്പര്യ പണ്ഡിതന്മാരും മുസ്‌ലിം ബഹുജനങ്ങളും ശക്തമായി മുന്നോട്ട് വന്നു. അബ്ദുര്‍റഹ്മാന്‍ സാഹിബ് അല്‍ അമീനില്‍ ലേഖനങ്ങളെഴുതി. ബേങ്കിന് ഷെയര്‍ പിരിക്കാന്‍ മലബാറില്‍ പര്യടനം നടത്തിയവരെ പലരും ഇറക്കിവിട്ടു. സമുദായ പുരോഗതിക്ക് അല്ലാഹു കഠിനമായി വിരോധിച്ച പലിശ ഹലാലാക്കുകയോ എന്നാണ് മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയോടും കെ എം സീതിയോടും ആളുകള്‍ ചോദിച്ചതത്രേ. എതിര്‍പ്പ് മൂലം ബേങ്ക് മാത്രമല്ല, ഐക്യസംഘവും പൂട്ടിപ്പോയി. അങ്ങനെ വ്യവസ്ഥാപിത രൂപത്തിലുള്ള കേരളത്തിലെ ആദ്യത്തെ സലഫി വഹാബി സംഘമായിരുന്ന ഐക്യസംഘവും അതിന്റെ സംരംഭമായ മുസ്‌ലിം ബേങ്കും ചരിത്രത്തിന്റെ ഭാഗമായി.
ഐക്യസംഘം മുന്നോട്ട് വെച്ചത് ഏത് തരം പരിഷ്‌കരണമായിരുന്നു എന്ന് മനസ്സിലാക്കാന്‍ അവരുടെ ബേങ്ക് സ്ഥാപനം ഒരു സൂചികയാണ്. മതബാഹ്യമായ യുക്തികളാണ് അവരെ നയിച്ചത് എന്നതിന് ഇതില്‍പരം തെളിവുകള്‍ ആവശ്യമില്ലല്ലോ. സമുദായാംഗങ്ങളുടെ പുരോഗതിക്ക് എന്തുമാവാം എന്നാണല്ലോ ബേങ്കിന് ന്യായീകരണം. ആവശ്യക്കാരുടെ മനസ്സറിഞ്ഞ് ഫത്‌വ കണ്ടുപിടിക്കാന്‍ ഭരമേല്‍പ്പിക്കാവുന്ന ഒരാളായിരുന്നു സലഫി ആചാര്യനായ കെ എം മൗലവി എന്നുകൂടി ചരിത്രം പറഞ്ഞുതരുന്നു. മുസ്‌ലിം ലീഗില്‍ ചേരല്‍ മുസ്‌ലിംകളുടെ മതപരമായ ബാധ്യതയാണെന്ന് വരെ ഫത്‌വ ഇറക്കിയ ആളാണ് കെ എം മൗലവി.
മുസ്‌ലിം ബേങ്കിനൊപ്പം ഐക്യസംഘവും പിന്‍മുറക്കാരായ വിവിധ ഇനം മുജാഹിദുകളും ഇവിടെ പ്രസരിപ്പിച്ച ആശയങ്ങള്‍ മുസ്‌ലിംകളെ എങ്ങനെയൊക്കെ നിസ്സഹായരാക്കി എന്ന് ആലോചിക്കേണ്ടതുണ്ട്. ആദ്യ സലഫീ പ്രസ്ഥാനമായ ഐക്യസംഘത്തിന്റെ ഇസ്‌ലാമിക ധാര്‍മികതക്ക് നിരക്കാത്തതും തീവ്രവാദ സ്വഭാവമുള്ളതുമായ ഉള്ളടക്കങ്ങളെ ശരിയായി വിലയിരുത്തുന്നതിന് പകരം ‘യാഥാസ്ഥിതിക- പുരോഗമന’ ബൈനറികള്‍ വെച്ച് വിശദീകരിക്കുന്നതിലാണ് ഇവിടെ പലര്‍ക്കും കൗതുകം. അന്ന് പുരോഗമനവാദികള്‍ ബേങ്ക് നടത്തിപ്പുകാരും ഐക്യസംഘവുമായിരുന്നു. യാഥാസ്ഥിതികര്‍ പലിശയെ വിമര്‍ശിച്ച പാരമ്പര്യ മുസ്‌ലിംകളും. ആ ചാലിലൂടെയുള്ള ചര്‍ച്ചകളും വിലയിരുത്തലുകളുമാണ് പിന്നീട് തുടര്‍ന്നുപോന്നത്. യാഥാസ്ഥിതികന്‍/ നവോത്ഥാനനായകന്‍, പിന്തിരിപ്പന്‍/പുരോഗമനവാദി എന്നീ ദ്വന്ദ്വങ്ങളിലാണല്ലോ ചര്‍ച്ചകള്‍ കത്തിക്കയറിയത്.
എന്നാല്‍, അത്തരം എല്ലാ തുറുപ്പുകളെയും വകഞ്ഞുമാറ്റി ഐക്യസംഘത്തിന്റെ പിന്‍മുറക്കാരായ മുജാഹിദ് സലഫീ വിഭാഗങ്ങള്‍ തുറന്നുകാട്ടപ്പെടുകയാണിന്ന്. അന്ന് നാമ്പിട്ട ഐക്യസംഘമാണ് തീവ്രവാദ വിഷവൃക്ഷമായി പടര്‍ന്ന് കാടുകളില്‍ ആടിനെ മേച്ചും ഐ എസിലേക്ക് പലായനം ചെയ്തും സമുദായത്തിന് അപമാനവും നാടിന് സുരക്ഷാ ഭീഷണിയുമായി മാറിയിരിക്കുന്നത്. ഇതില്‍ തന്നെ വേറൊരു വിഭാഗം യുക്തിവാദ മതവിരുദ്ധ യുക്തികളുപയോഗിച്ച് മതവിഷയങ്ങളെ സമീപിച്ച് സ്വന്തം നേതൃത്വത്തെ വെല്ലുവിളിച്ചുനടക്കുന്നു. അന്ന് മതപരമായി ഏറ്റവും ഭീകര കൃത്യത്തെയാണ് പലിശയെ നേര്‍പ്പിക്കുന്നതിലൂടെ ചെയ്തതെങ്കില്‍, ഇപ്പോള്‍ സമൂഹത്തെയൊന്നാകെ പേടിപ്പെടുത്തുന്ന തീവ്രവാദ സമീപനങ്ങളിലേക്കാണവര്‍ ചെന്നുചേരുന്നത്. അക്കാലത്ത് തുടങ്ങിയ പുരോഗമന ദുശ്ശാഠ്യങ്ങളെ മുറിച്ചുകടന്നും മതശാസനകളെ കെട്ടിപ്പുണര്‍ന്നും തന്നെയാണ് മുസ്‌ലിം പാരമ്പര്യം ഇന്നും ഇവിടെ നിലനില്‍ക്കുന്നത്.
പതിനാല് നൂറ്റാണ്ടോളം പാരമ്പര്യമുണ്ടെന്ന് കരുതപ്പെടുന്ന കേരളത്തിലെ മുസ്‌ലിം സാമൂഹിക ജീവതത്തില്‍ കേവലം ഒരു നൂറ്റാണ്ട് മുമ്പ് ഐക്യസംഘത്തിലൂടെ നവോത്ഥാനം ഉണ്ടായെന്നാണല്ലോ സാമ്പ്രദായിക ചരിത്രം ഇതുവരെയും പഠിപ്പിച്ചുകൊണ്ടിരുന്നത്. അതിന്റെ നാന്ദിയാകട്ടെ, ഇസ്‌ലാം കര്‍ക്കശമായി വിലക്കിയ പലിശയിലൂടെയായിരുന്നു താനും. സലഫിസം മതപരിഷ്‌കരണത്തിന്റെ പേരില്‍ ആദ്യമിടപെട്ടത് പലിശ അനുവദനീയമാക്കിക്കൊണ്ടായിരുന്നു എന്ന് ചുരുക്കും. സാമൂഹിക മാറ്റങ്ങള്‍ക്ക് എളുപ്പവഴികള്‍ തേടുകയാണല്ലോ ഉത്പതിഷ്ണുക്കളുടെയൊരു പൊതുവായ ശൈലി. ഹറാമായതിനൊക്കെ ഹലാലാക്കുക എന്നതാണ് അതിന്റെയൊരു പൊതുരൂപം. പലിശയും സിനിമയും പോലുള്ളവ ഹലാലാക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണല്ലോ. പാരമ്പര്യത്തില്‍ ഊന്നിനിന്നുകൊണ്ട് തന്നെ ഇവയെ അഭിമുഖീകരിക്കാനുള്ള മുസ്‌ലിം സമൂഹത്തിന്റെ സന്നദ്ധതയെ മുഖവിലക്കെടുക്കാന്‍ പൊതുസമൂഹം തയ്യാറാകുന്നു എന്നതിന്റെ സൂചനയാണല്ലോ ഇസ്‌ലാമിക് ബേങ്കിംഗിനെ കുറിച്ചുള്ള ചര്‍ച്ചകളും ഇപ്പോള്‍ പ്രായോഗിക രൂപത്തിലെത്തിയ പലിശരഹിത സഹകരണ സംഘവും.