“തനി ശിർക്കും കുഫ്റുമായിട്ടുള്ളത് ഒന്ന്: ഇസ്തിഗാസ, നേർച്ച, മാല, മൗലിദ്, റാത്തീബ്, ജാറംകെട്ടിപൊന്തിക്കൽ, ജാറത്തിലേക്കുള്ള
യാത്ര മുതലായതൊക്കെ ഈ ഇനത്തിൽ പെടുന്നു” (ഫാത്തിഹയുടെ തീരത്ത്, പേ: 131).
കെ ഉമർ മൗലവി എഴുതി വെച്ച ഈ അബന്ധം ഇപ്പോൾ വഹാബികൾക്ക് പറയാൻ ധൈര്യമില്ലാതായിരിക്കുന്നു. വിഷയ സംബന്ധിയായി, പ്രാമാണിക ചർച്ചകളിൽ സമർത്ഥിക്കാൻ കഴിയാതെ അവർ പ്രതിരോധത്തിലാവുകയാണ്. അടുത്തിടെ കഴിഞ്ഞ തലപ്പാറ സംവാദ വ്യവസ്ഥ രൂപീകരണ ചർച്ചയിൽ “ജാറം കെട്ടിപ്പൊക്കൽ ശിർക്കാണ് എന്ന വഹാബി ആശയം ശരിയല്ല” എന്ന സുന്നി വാദത്തെ ഖണ്ഡിക്കാൻ വഹാബികൾക്ക്
കഴിഞ്ഞിരുന്നില്ല.
നിരന്തര ആദർശ പരിണാമത്തിലൂടെ വഹാബികൾ എത്തിപ്പെട്ട പ്രതിസന്ധി എത്രത്തോളം രൂക്ഷമാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു തലപ്പാറ സംഭവം. വ്യക്തതയാർന്ന ഇസ്‌ലാമിക നിലപാട് മറികടന്ന് പുതിയതൊന്ന് കൊണ്ടുവരാനുള്ള വഹാബി ശ്രമമാണ് പ്രമാണങ്ങൾക്കു മുമ്പിൽ പരാജയപ്പെട്ടത്.
ഖബർ പരിപാലനവുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക പ്രമാണങ്ങൾ വാചാലമാകുന്നുണ്ട്. മരണപ്പെട്ട വ്യക്തി കേവലം ഒരു സാധാരണ മനുഷ്യനാണങ്കിൽ കള്ളന്മാരോ വന്യമൃഗങ്ങളോ മാന്തുമെന്നോ, വെള്ളപ്പൊക്കത്തിൽ പൊളിഞ്ഞ് പോവുമെന്നോ മറ്റോ ഭയപ്പെടുന്നില്ല എങ്കിൽ ആ ഖബ്ർ പ്രത്യേകം കെട്ടി ഉയർത്തി പരിപാലിക്കപ്പെടേണ്ടതില്ല ( അപ്രകാരം ഭയമുണ്ടങ്കിൽ നിർബന്ധമാണ്. തു: 3 / 196). പൊതു ശ്മശാനത്തിലാണങ്കിൽ മറ്റുള്ളവർക്ക് പ്രയാസം സൃഷ്ടിക്കുമെന്നത് കൊണ്ട് അത് നിഷിദ്ദവുമാണ്.
എന്നാൽ അമ്പിയാക്കൾ ഔലിയാക്കൾ സ്വാലിഹീങ്ങൾ എന്നിവരുടെ ഖബ്റുകൾ വിശ്വാസികൾക്ക് സിയാറത്തിനും മറ്റും സൗകര്യപ്പെടുംവിധം പ്രത്യേകം പരിപാലിക്കപ്പെടേണ്ടതുണ്ട്. ഇമാം നവവി ﵀ പറയുന്നു. “മസ്ജിദുൽ അഖ്സ്വയും മറ്റു പള്ളികളും പരിപാലിക്കുന്നതിന് മുസ്‌ലിമിനും ദിമ്മിയ്യായ കാഫിറിനും സ്വത്ത് വസ്വിയ്യത്ത് ചെയ്യാവുന്നതാണ്. സിയാറത്ത് സജീവമാക്കലും ബറക്കത്തെടുക്കലുമുള്ളത് കൊണ്ട് അമ്പിയാ- ഔലിയാക്കളുടെ ഖബ്റുകൾ പരിപാലിക്കുന്നതിനായി വസ്വിയ്യത്ത് ചെയ്യൽ അനുവദനീയമാണ് (റൗളത്തു ത്വാലിബീൻ 6/98).
ഇമാം ഇബ്നു ഹജറുൽ ഹൈത്തമി ﵀ തന്റെ തുഹ്ഫയിലും 3/206, ഇമാം റംലി ﵀ തന്റെ മുഗ്നിൽ മുഹ്താജിലും 1/367 ഇക്കാര്യം പറയുന്നുണ്ട്.
എന്നാൽ എല്ലാവർക്കും തുല്യവകാശമുള്ള പൊതുശ്മശാനത്തിലായാലും മഹാന്മാരുടെ ഖബ്റ് പരിപാലിക്കപ്പെടേണ്ടതാണ് . അവരെ സാധാരണക്കാരെ പോലെ കാണാൻ പറ്റില്ല. അവർ മുഖേന ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ധാരാളം നേട്ടങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ ജീവിതകാലത്തെന്ന പോലെ മരണശേഷവും അവർ പരിഗണിക്കപ്പെടേണ്ടതുണ്ട്. ഇമാം ബുജൈരിമി ﵀ എഴുതുന്നു. “സാധാരണക്കാരുടെ ഖബർ പൊതു ശ്മശാനത്തിൽ കെട്ടിപ്പടുക്കൽ ഹറാമാണ്. പക്ഷെ മഹാന്മാരുടേതിന് ഈ നിയമം ബാധകമല്ല. (ബുജൈരിമി 1/496)
ഇമാം ശർഖാവി ﵀ യെ വായിക്കാം. “പൊതു ശ്മശാനത്തിൽ ഖബർ പരിപാലനം പാടില്ല എന്ന നിയമത്തിൽ നിന്ന് അമ്പിയാക്കൾ ശുഹദാക്കൾ തുടങ്ങിയ മഹാന്മാരുടെ ഖബർ ഒഴിവാണ്. സിയാറത്ത് സജീവമാക്കാനും, ബറകതെടുക്കാനും വേണ്ടി അത് കെട്ടിപ്പടുക്കാവുന്നതാണ്. അതിനു വേണ്ടി ഖുബ്ബയും നിർമ്മിക്കാം. ഇപ്രകാരം ഇമാം ഹലബി ﵀ ന്റെ ഫത്‌വയും ഉണ്ട്” (ശർഖാവി : 1/354).
ചുരുക്കത്തിൽ സിയാറത്ത് സജീവമാക്കുന്നതിനും, ബറകതെടുക്കുന്നതിനും വേണ്ടി മഹാന്മാരുടെ ഖബർ കെട്ടിപ്പടുക്കൽ പുണ്യകർമ്മമാണ്. പക്ഷെ ഖബ്ർ കുമ്മായം പൂശൽ കറാഹത്താണ്. ഇമാം ഇബ്നു ഹജർ അൽ ഹൈതമി ﵀ പറയുന്നു. “ഖബർ കുമ്മായം പൂശൽ കറാഹത്താണ്. മണ്ണ് പൂശാം” (തുഹ്ഫ 3/196). മുഗ്നിൽ മുഹ്താജ് 1/364, ഫതാവൽ കുബ്റ 4/488 , മുഗ്നി ഇബ്നി ഖുദാമ 2/384, ശർഹുൽ കബീർ 2/393 തുടങ്ങി നിരവധി ഗ്രന്ഥങ്ങളിൽ ഈ ചർച്ച കാണാം. കുമ്മായം പൂശുന്നത് വിലക്കുവാനുള്ള കാരണം ഇമാം സുയൂത്വി ﵀ പറയുന്നുണ്ട് . “കുമ്മായം വിലക്കുവാനുള്ള കാരണം, അത് തീ ഉപയോഗിച്ച് കരിക്കപ്പെട്ട വസ്തുവാണ് എന്നതാണ്. അപ്രകാരം ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ഖബ്ർ മണ്ണ് പൂശുന്നതിന് വിരോധമില്ലന്ന് ഇതിൽ നിന്ന് ഗ്രഹിക്കാം. അക്കാര്യം ഇമാം ശാഫിഈ ﵀ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്” (ഹാശിയത്തു സ്വുയൂത്വി (റ) 3/270).
ഖുബ്ബ നിർമ്മിക്കൽ
മഹാന്മാരുടെ സ്മരണ നിലനിർത്തുന്നതിനും, സിയാറത്ത് സജീവമാക്കുന്നതിന്റെയും ഭാഗമായി അവരുടെ ഖബ്റുകൾക്ക് മീതെ ഖുബ്ബകൾ നിർമ്മിക്കാവുന്നതാണ്. തിരുനബി ﷺ യും അവിടുത്തെ ഏറ്റവും അടുത്ത അനുയായികളായ അബൂബക്കർ ﵁ ഉമർ ﵁ എന്നിവരും പ്രസിദ്ധമായ ഹരിത ഖുബ്ബക്ക് താഴെയാണല്ലോ വിശ്രമിക്കുന്നത്. മഹതിയായ ആയിശ ﵂ യുടെ വീട്ടിൽ വെച്ച് വഫാത്തായ നബി ﷺ യെ അവിടെതന്നെ മറവ് ചെയ്യുകയായിരുന്നു. ആ സംഭവം വിവരിച്ച് അല്ലാമ മുഹമ്മദ് ഹബീബുല്ല(റ) പറയുന്നു. “നബി ﷺ യെയും ശൈഖൈനിയേയും കെട്ടിടത്തിൽ മറവ് ചെയ്യുന്ന വിഷയത്തിൽ സ്വഹാബത്തും താബിഉകളും ഏകോപിച്ചിരിക്കുന്നു. കെട്ടിടത്തിൽ മറവ് ചെയ്യുക എന്നത് നബി ﷺ യുടെ പ്രത്യേകതയുമല്ല. കെട്ടിടത്തിൽ ഖബ്ർ കുഴിക്കുന്നതും, ഖബറിനു മുകളിൽ കെട്ടിടം പണിയുന്നതും തമ്മിൽ വ്യത്യാസമില്ല. അതിൽ പറയാവുന്നത് രൂപത്തിൽ വരുന്ന വ്യത്യാസം മാത്രമാണ്. അതാണങ്കിൽ പരിഗണനീയമല്ല താനും. (സാദുമുസ്‌ലിം 2/32-33)
മഹാനായ ഖാരിജത്തു ബ്നു സൈദ് (റ) പറയുന്നുണ്ട്. “ഉസ്മാൻ ﵁ ന്റെ കാലത്ത് ഞങ്ങളിൽ ഏറ്റവും വലിയ ചാട്ടക്കാരൻ ഉസ്മാനുബ്നു മള്ഊൻ ﵁ ന്റെ ഖബ്ർ ചാടിക്കടക്കാൻ കഴിയുന്നവരാണ്” (ബുഖാരി).
ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം ഇബ്നു ഹജറിൽ അസ്ഖലാനി ﵀ പറയുന്നു, “മഹാന്മാരുടെ ഖബർ കെട്ടിപ്പൊക്കൽ അനുവദനീയമാണന്ന് ഈ ഹദീസ് പഠിപ്പിക്കുന്നുണ്ട് (ഫത്ഹുൽ ബാരി 4/365),
ഇർശാദുസ്സാരി 2/547).
മഹാനായ ഇമാം നവവി ﵀ എഴുതുന്നു,
“നബി പുത്രൻ ഇബ്റാഹീം ﵁ നെ ജന്നത്തുൽ ബഖീഇൽ മറവു ചെയ്യപ്പെട്ടു. ആ ഖബ്ർ പ്രസിദ്ധമാണ്. അതിനു മുകളിൽ ഖുബ്ബയുണ്ട്” (തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത് 1/130).
ഇമാം മാലിക് ﵀ മറവ് ചെയ്യപ്പെട്ടത് ബഖീഇലാണ്. ബഖീഇന്റെ കവാടത്തിലുള്ള അദ്ദേഹത്തിന്റെ ഖബർ പ്രസിദ്ധമാണ്. അതിന്മേൽ ഒരു ഖുബ്ബയുണ്ട്.
(തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത് 2 / 93 ).
ഇമാം സുംഹൂദി ﵀ : ഹംസത്തുൽ കർറാർ(റ) ന്റെ ഖബ്റിനു മുകളിൽ ഭംഗിയുള്ളതും ഉയർന്നതും ഉറപ്പുള്ളതുമായ ഖുബ്ബയുണ്ട് ( വഫാ ഉൽവഫാ 3/921 ).
ഇതുപോലെ നിരവധി ഉദാഹരണങ്ങൾ നമുക്ക് എണ്ണാൻ കഴിയും. ഈ വിഷയവുമായി ബന്ധപ്പെട്ട് തുഹ്ഫ ഒന്നുകൂടെ വായിക്കാം. “തെറ്റായ കാര്യങ്ങൾക്ക് വസ്വിയ്യത്ത് ചെയ്യാൻ പാടില്ലന്ന് പറഞ്ഞതിൽ നിന്ന് പള്ളി പരിപാലനം, മഹാന്മാരുടെ ഖബറിന്മേൽ ഖുബ്ബ നിർമ്മിക്കുക പോലെ നല്ല കാര്യത്തിനു വേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം. അത് നിർവഹിക്കുന്നത് കാഫിറാണങ്കിൽ പോലും” (തുഹ്ഫ).
മഹാന്മാരുടെ ഖബ്റിന്മേൽ ഖുബ്ബ നിർമ്മിക്കലായിരുന്നു മുൻഗാമികളുടെ മാതൃക എന്നും ഇമാമുകൾ പഠിപ്പിക്കുന്നുണ്ട്.
മുല്ലാ അലിയ്യുൽ ഖാരി പറയുന്നത് കാണാം.
“ജനങ്ങൾക്ക് സിയാറത്ത് ചെയ്യാനും , ഇരുന്ന് വിശ്രമിക്കാനും വേണ്ടി പ്രസിദ്ധരായ പണ്ഡിതന്മാരുടെയും മറ്റു മഹാന്മാരുടെയും ഖബറിനു മുകളിൽ കെട്ടിടം പണിയുന്നത് പൂർവ്വീകരായ പണ്ഡിതർ പ്രോൽസാഹിപ്പിച്ചിരുന്നു (മിർഖാത്തുൽ മഫാത്തീഹ് 2/372)
ഖബർ പൂജയല്ല
പഴുതടച്ച പ്രാമാണിക വിവരണങ്ങൾക്ക് മുമ്പിൽ പുത്തൻ വാദം പതറി വിറച്ചു പോകും. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തി, ദുർവ്യാഖ്യാനം കൂട്ടുപിടിച്ച് പിടിച്ചു നിൽക്കാനുള്ള ശ്രമമാണ് പതിവ്. ഇവിടെയും സംഭവിച്ചത് അതു തന്നെയാണ്.
മഹാന്മാരെ സന്ദർശിക്കുന്നതും അവരുടെ ദർഗകൾ സിയാറത്ത് കൊണ്ട് സജീവമാക്കുന്നതും, അവരെ ആദരിക്കുന്നതിന്റെ ഭാഗമാണ്. അത്തരം മഹാന്മാരുടെ ഖബ്റിനു മുകളിൽ ഖുബ്ബകളും മറ്റും സ്ഥാപിക്കാമെന്നും ഇസ്‌ലാമിക പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഇവയല്ലാം ഖബർ പൂജയും ഖബ്റാരാധനയുമാണന്ന് വഹാബികൾ ആരോപിക്കാറുണ്ട്. തീർത്തും നിരർത്ഥകമായ ഈ ആരോപണത്തിന് അവർ കൂട്ട് പിടിക്കുന്നത് ചില ഹദീസുകളെ ദുർവ്യാഖ്യാനം ചെയ്തു കൊണ്ടാണ്. അവ നമുക്ക് പരിശോധിക്കാം.
1.നബി ﷺ പറഞ്ഞു ” ജൂത- നസ്വാറാക്കൾക്ക് അല്ലാഹുവിന്റെ ശാപമുണ്ട്. അവർ തങ്ങളുടെ അമ്പിയാക്കളുടെ ഖബറുകൾ പള്ളികളാക്കി(ബുഖാരി 417).
2. അബൂസഈദിൽ ഖുദ്‌രി(റ) നിവേദനം ചെയ്യുന്നു: നബി ﷺ പ്രാർത്ഥിച്ചു, “അല്ലാഹുവെ, എന്റെ ഖബർ ആരാധിക്കപ്പെടുന്ന ബിംബമാക്കരുതേ” (മുവത്വ 376 ).
3. അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്യുന്നു: നബി ﷺ പറഞ്ഞു, നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബറുകളാക്കരുത്. എന്റെ ഖബർ നിങ്ങൾ ആഘോഷമാക്കരുത് ” (അബൂദാവൂദ് 1746 ).
മറുപടി:
ജൂത ക്രിസ്ത്യാനികൾ അവരുടെ നബിമാരുടെ ഖബറുകൾക്ക് സുജൂദ് ചെയ്യുകയും നിസ്കാരത്തിൽ അവ ഖിബ്‌ലയാക്കുകയും ചെയ്തതിനാലാണ് അവർ ശപിക്കപ്പെട്ടത്. ഈ കാര്യം ഇബ്നു ഹജറുൽ അസ്ഖലാനി (റ) പറയുന്നുണ്ട് “ജൂത ക്രിസ്ത്യാനികൾ നബിമാരുടെ ഖബ്റുകൾക്ക് സുജൂദ് ചെയ്തു, അതിലേക്ക് തിരിഞ്ഞ് നിസ്കരിക്കുകയും, അതിനെ ബിംബമാക്കുകയും ചെയ്തപ്പോർ അല്ലാഹു അവരെ ശപിച്ചു. അത്തരം പ്രവർത്തനങ്ങളിൽ നിന്ന് മുസ്‌ലിംകളെ വിലക്കുകയും ചെയ്തു. എന്നാൽ മഹാന്മാരുടെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കൽ മാത്രം ലക്ഷ്യമാക്കി അവരുടെ ചാരെ പള്ളി നിർമ്മിച്ചവർ ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പിൽ പെടുന്നില്ല ” (ഫത്ഹുൽ ബാരി 2/275).
രണ്ടാമത്തെ ഹദീസിൽ പറയുന്നത് നബി ﷺ യുടെ പ്രാർത്ഥനയെ കുറിച്ചാണ്. വിശ്വാസികൾ ചെയ്യുന്ന ഈ പുണ്യകർമ്മം അതിന്റെ പരിധിയിൽ വരില്ല എന്നത് സുവ്യക്തമാണ്. മഹാന്മാരെ സന്ദർശിക്കുന്നതും അവരോട് ശുപാർശ ആവശ്യപ്പെടുന്നതും അവരെ ആരാധിക്കലാണെങ്കിൽ നബി ﷺ യുടെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചില്ലെന്നു പറയേണ്ടി വരും. കാരണം അതെല്ലാം നബി ﷺ യുടെ വഫാത്തുതൊട്ട് ഇന്നേവരെ അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുകയാണല്ലോ. അതിനാൽ പ്രസ്തുത ഹദീസിന്റെ ആശയപരിധിയിൽ അത്തരം സംഗതികൾ കടന്നു വരുന്നില്ല.
“എന്റെ ഖബർ നിങ്ങൾ ആഘോഷമാക്കരുത് ” എന്ന ഹദീസിന്റെ സാരം പുത്തൻ പ്രസ്ഥാനക്കാരുടെ നേതാവ് ശൗക്കാനി തന്നെ പറയുന്നുണ്ട്
“സിയാറത്ത് വർദ്ധിപ്പിക്കുവാൻ പ്രോത്സാഹിപ്പിക്കുന്നതാണ് പ്രസ്തുത ഹദീസ്. സിയാറത്തിനെ വിലക്കുന്നതല്ല. രണ്ട് പൊരുന്നാളുകൾ പോലെ ചില സമയങ്ങളിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം സ്വീകരിക്കരുതെന്നുമാണ് ഹദീ സിന്റെ താൽപര്യം. ‘നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബറുകളാക്കരുത്’ എന്ന ഹദീസിന്റെ താൽപര്യം വീട്ടിൽ വെച്ച് നിസ്കരിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കരുതെന്നാണല്ലോ. പ്രസ്തുത ഹദീസ് ഇതിന് ഉപോൽബലകമാണ്. ഹാഫിള് മുൻദിരി(റ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. ഇമാം സുബ്കി ﵀ പറയുന്നു. സിയാറത്തിനു നിങ്ങൾ ഒരു പ്രത്യേക സമയം നിർണ്ണയിച്ച് അതിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം സ്വീകരിക്കരുത് എന്നാണ് ഹദീസിന്റെ താൽപര്യം (നയ്ലുൽ ഔത്വാർ 5 / 181).
മഹാന്മാരുടെ ഖബ്റിന് ചാരെ പള്ളി നിർമ്മിക്കുകകയും നിസ്കരിക്കുകയും ചെയ്യാമെന്ന് പരിശുദ്ധ ഖുർആൻ തന്നെ പറയുന്നുണ്ട്. “അവരുടെ കാര്യത്തിൽ പ്രാബല്യം നേടിയവർ പറഞ്ഞു, നമുക്ക് അവരുടെ മേൽ ഒരു പള്ളി നിർമ്മിക്കുക തന്നെ ചെയ്യാം (അൽ കഹ്ഫ് 21).
ഈ ആയത്ത് വിശദീകരിച്ച് ഇസ്മാഈലുൽ ഹിഖി (റ) പറയുന്നു. “അവരുടെ കാര്യത്തിൽ പ്രാബല്യം നേടിയവർ പറഞ്ഞു. (അന്നത്തെ മുസ്ലിംകളും രാജാവുമാണത് ) “നമുക്ക് അവരുടെ മേൽ ഒരു പള്ളി നിർമ്മിക്കുക തന്നെ ചെയ്യാം”. അഥവാ അവരുടെ ഗുഹയുടെ കവാടത്തിങ്കൽ നമുക്കൊരു പള്ളി നിർമ്മിക്കാം. ആ പള്ളിയിൽ മുസ്‌ലിംകൾ നിസ്കരിക്കുകയും അസ്ഹാബുൽ കഹ്ഫിന്റെ സ്ഥലം കൊണ്ട് ബറക്കത്തെടുക്കുകയും ചെയ്യും. (റൂഹുൽ ബയാൻ: 5/732).
ഇമാം നയ്സാബൂരി ﵀ പറയുന്നു. :മുസ്‌ലിംകൾക്ക് നിസ്കരിക്കാനും അവരുടെ സ്ഥലം കൊണ്ട് ബറക്കത്തെടുക്കാനും വേണ്ടി പള്ളി നിർമിച്ചവർ അവരാണ്. അവരുടെ മണ്ണ് സംരക്ഷിക്കാനായി അവരുടെ മേൽ കെട്ടിടം നിർമ്മിക്കാൻ ഏറ്റം ബന്ധപ്പെട്ടവർ അവർ തന്നെയാണല്ലോ. (ഗറാഇബുൽ ഖുർആൻ: 15/119). ഇമാം സമഖ്ശരി തന്റെ കശ്ശാഫ് 2 / 477 , തഫ്സീർ മദാരികുത്തൻസീൽ 3/194, തഫ്സീറുൽ മുനീർ 15/226 എന്നിവയിൽ ഇതേ ആശയം പറയുന്നുണ്ട്.
സവാജിറിൽ പറഞ്ഞതെന്ത്?.
ജാറം കെട്ടിപ്പൊക്കൽ ശിർക്കാക്കാൻ വഹാബികൾ പൊക്കിപ്പിടിക്കുന്ന ഗ്രന്ഥമാണ് ഇമാം ഇബ്നു ഹജറുൽ ഹൈത്തമി ﵀ ന്റെ ഗ്രന്ഥമായ അസ്സവാജീർ അൻ ഇഖ്തിറാഫിൽ കബാഇർ. പുണ്യകർമമായി ഇസ്‌ലാം പഠിപ്പിക്കുന്ന ഒന്നിനെ തെറ്റായി ചിത്രീകരിക്കുവാനും വിശ്വാസികളെ മുശ്രിക്കുകളായി ചിത്രീകരിക്കുവാനും വൻ അട്ടിമറി നമുക്കിവടെ കാണാം.
സവാജിർ നമുക്ക് വായിക്കാം
“ബഅളുൽ ഹനാബിലത് പറഞ്ഞു: മഹാന്മാരുടെ ഖബറിന് ചാരെ അവരുടെ ബറക്കത്ത് പ്രതീക്ഷിച്ച് നിസ്കരിക്കുന്നത് അല്ലാഹുവിനോട് ചെയ്യുന്ന കടുത്ത അക്രമമാണ്. മഹത്തുക്കളുടെ ഖബ്റ് കെട്ടി പൊക്കൽ കടുത്ത ഹറാമും, ശിർക്കിന്റെ കാരണവുമാണ്. മസ്ജിദു ളിറാറിനേക്കാൾ മോശമായ അത്തരം ഖുബ്ബകൾ പൊളിച്ച് നീക്കപ്പെടണം (സവാജിർ 1/246).
സുന്നത്ത് ജമാഅത്തിനെതിരെ വാളോങ്ങാൻ വഹാബികൾ ഉപയോഗിക്കുന്ന ഈ ഉദ്ധരണി പരിശോധിച്ചാൽ അട്ടിമറി വേഗം ബോധ്യപ്പെടും. ഇത് ഇബ്നു ഹജറിൽ ഹൈത്തമി ﵀ ന്റെ അഭിപ്രായമല്ലന്നത് വ്യക്തമാണ്. “ബഅളുൽ ഹനാബിലത്തി”ന്റെ വാക്ക് എടുത്ത് ഉദ്ധരിക്കുക മാത്രമാണ് മഹാനവർകൾ ചെയ്യുന്നത്. ഒരു പ്രഭാഷകൻ തനിക്ക് യാതൊരു ബന്ധവുമില്ലാത്ത വാദം മറ്റൊരാളുടെതായി ഉദ്ധരിക്കൽ സാധാരണയാണ്. അപ്രകാരം ഗ്രന്ഥകർത്താവിന് ബന്ധമില്ലാത്തത് മറ്റൊരാളിൽ നിന്ന് ഉദ്ധരിക്കും. അപ്രകാരം എടുത്ത് ഉദ്ധരിക്കുക മാത്രമാണിവിടെ ഇമാം ഇബ്നു ഹജർ ﵀ ചെയ്തത്.
ആരാണ് ബഅ്ളുൽ ഹനാബിലത്?.
സാക്ഷാൽ ഇബ്നു തൈമിയ്യ!.
അദ്ദേഹത്തെ കുറിച്ച് അപ്രകാരം മഹാനവർകൾ പ്രയോഗിക്കാറുണ്ട്. തലപ്പാവിന്റെ വാലിനെ സംബന്ധിച്ച് ചർച്ച ചെയ്യുന്നിടത്ത് ഇബ്നു ഹജർ തങ്ങൾ പറയുന്നത് കാണാം. “തലപ്പാവിന്റെ വാൽ ചുമലുകൾക്കിടയിൽ തൂക്കിയിടുന്നതിന്” ബഅളുൽ ഹനാബിലത് ” അവരുടെ പിഴച്ച വിശ്വാസത്തിനനുസരിച്ച ഒരു ന്യായം പറയുന്നുണ്ട്. സൂക്ഷിക്കണം. (തുഹ്ഫ 3/37)
ഇവിടെ ഉദ്ദേശം ഇബ്നു തൈമിയ്യയാണ് ( ശർവാനി 3/37).
മാത്രവുമല്ല, ഈ ആശയം ഇതേ വാചകത്തിൽ തന്നെ ഇബ്നു തൈമിയ്യ തന്റെ ഇഖ്തിളാഉ സ്വിറാത്വൽ മുസ്തഖീമിൽ (2/ 193) പറഞ്ഞതായി നമുക്ക് കാണാം. ഇത്രയും പ്രമാണ വിരുദ്ധമായ ആശയത്തിന്റെ അർത്ഥശൂന്യത ബോധ്യപ്പെടുത്തലാണ് ഇബ്നു ഹജർ തങ്ങളുടെ ലക്ഷ്യം. പറഞ്ഞ വ്യക്തി പറയപ്പെടാൻ മാത്രമില്ലാത്തതിനാൽ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയതാവം. ഇബ്നു തൈമിയ്യ പിഴച്ച വ്യക്തിയാണന്നത് ശക്തമായ ഭാഷയിൽ മറ്റു പലയിടങ്ങളിലും മഹാനവർകൾ വ്യക്തമാക്കിയതാണ് താനും.
നബി ﷺ യെ സിയാറത്ത് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഇബ്നു തൈമിയ്യയുടെ വാദം ഖണ്ഡിച്ച് അവിടുന്ന് പറഞ്ഞു “നബി ﷺ യുടെ ഖബർ സിയാറത്ത് സുന്നത്താണെന്നതിനെ ഇബ്നു തൈമിയ്യ നിരാകരിച്ചു എന്നതു കൊണ്ട് ആരും വഞ്ചിതാരാവരുത്. കാരണം മഹാനായ ഇസ്സുബ്നു ജമാഅത്(റ) പറഞ്ഞതു പോലെ അല്ലാഹു വഴിപിഴപ്പിച്ച വ്യക്തിയാണയാൾ. അയാൾ കാഫിറാണന്നു വരെ അനേകം പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. നീതിയുക്തമായി അല്ലാഹു അദ്ദേഹത്തെ കൈകാര്യം ചെയ്യുകയും, ഇസ്‌ലാമിക ശരീഅത്തിനെതിരെ അദ്ദേഹം ഉണ്ടാക്കിയ പുത്തൻ വാദങ്ങളേ സഹായിക്കുന്ന തന്റെ അനുയായികളെ പരാജയപ്പെടുത്തുകയും ചെയ്യട്ടെ.(ഹാശിയത്തുൽ ഈളാഹ്).
മഹാനവർകൾ ഈ വിഷയം ഒരു ചോദ്യവും മറുപടിയുമായി അവതരിപ്പിക്കുന്നുണ്ട്.
നബി ﷺ യുടെ ഖബർ സിയാറത്തും അതിനു വേണ്ടിയുള്ള യാത്രയും സുന്നത്താണന്നതിൽ ഇജ്മാഉണ്ടെന്ന് എങ്ങനെ പറയാൻ കഴിയും?. ഹമ്പലി മദ്ഹബിലെ പിൻഗാമികളിൽ പെട്ട ഇബ്നുതൈമിയ്യ അവയെല്ലാം നിഷേധിക്കുന്നുണ്ടല്ലോ?.
തന്റെ വാദത്തിനു പ്രമാണമായി ഇബ്നു തൈമിയ്യ ധാരാളം ന്യായം പറഞ്ഞിട്ടുണ്ട്. എന്നാൽ ആരും കേൾക്കാൻ തീരെ ഇഷ്ടപ്പെടാത്തതാണ് അദ്ദേഹ ത്തിന്റെ ന്യായങ്ങൾ. മാത്രമല്ല തിരുനബി ﷺ യെ സിയാറത്തിനു വേണ്ടി യാത്ര ചെയ്യുന്നത് ഹറാമാണന്നും അതിൽ ഇജ്മാഉണ്ടെന്നും ആ യാത്രയിൽ ജംഉം ഖസ്റും അനുവദനീയമല്ലന്നും അദ്ദേഹം വാദിക്കുന്നു. ഹമ്പലീ മദ്ഹബിൽപെട്ട ചില പിൻഗാമികൾ അദ്ദേഹത്തോട് പിന്തുടരുന്നുമുണ്ടല്ലോ?.
മറുപടി: ആരാണ് ഇബ്നു തൈമിയ്യ? അദ്ദേഹം പരിഗണിക്കപ്പെടാനും അവലംബിക്കപ്പെടാനും അർഹനല്ല. അദ്ദേഹത്തിന്റെ മോശം വാക്കുകളും പ്രമാണങ്ങളുടെ ദുർവ്യാഖ്യാനവും കണ്ട് സസൂക്ഷമം നിരീക്ഷിച്ചറിഞ്ഞ നിരവധി പണ്ഡിതന്മാർ അദ്ദേഹത്തിലെ അപകടവും തന്റെ തെറ്റായ ചിന്താധാരയും തുറന്നു കാണിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹു വഴിപിഴപ്പിച്ച വ്യക്തിയാണദ്ദേഹം. നിന്ദ്യതയുടെ വസ്ത്രമാണ് അല്ലാഹു അദ്ദേഹത്തെ ധരിപ്പിച്ചത്. താൻ പടച്ചുണ്ടാക്കിയ അസത്യങ്ങൾ കാര്യങ്ങൾ കാരണം ലോകവിശ്വാസികളുടെ അവഗണന, നിസ്സാരത എന്നിവക്ക് അദ്ദേഹം അർഹനാവുകയും ചെയ്തു.
(അൽജൗഹറുൽ മുനള്വം).
ചുരുക്കത്തിൽ വഹാബികൾ കൊട്ടിഘോഷിക്കുന്ന ഈ ആശയം അവരുടെ സ്വന്തം നേതാവായ ഇബ്നു തൈമിയ്യയുടെത് തന്നെയാണ്. പക്ഷെ അദ്ദേഹത്തിന്റെ പേരിൽ അത് പറഞ്ഞാൽ വിശ്വാസികൾ തള്ളിക്കളയുമെന്നതു കൊണ്ട് മഹാനായ ഇബ്നു ഹജർ ﵀ ന്റെ മറപറ്റി ഒളിച്ച് കടത്താനുള്ള ശ്രമമാണിത്.
അലി ﵁ ജാറം പൊളിക്കാൻ പറഞ്ഞോ?.
ജാറ വിരുദ്ധ പ്രചാരണത്തിനായി വഹാബികൾ ഉന്നയിക്കുന്ന മറ്റൊരു ആരോപണമാണിത്. അലി ﵁ ന്റെ ഹദീസ് നമുക്ക് വായിക്കാം. “അബുൽ ഹയ്യാജുൽ അസദി പറയുന്നു: അലി ﵁ എന്നെ നിയോഗിച്ച് ഇപ്രകാരം പറഞ്ഞു. “എല്ലാ പ്രതിമകളും തകർക്കണം, കൂർത്ത് നിൽക്കുന്ന ഖബറുകൾ നിരപ്പാക്കണം”. ഈ ഹദീസ് ഒരിക്കലും മഹാന്മാരുടെ ഖബ്ർ കെട്ടിപ്പൊക്കുന്നതിനെ കുറിച്ചല്ല. മറിച്ച് അവിശ്വാസികളുടെ ഖബ്റിനെ കുറിച്ചാണ്. ഈ ഹദീസ് വിവരിച്ച് പണ്ഡിതർ ഇക്കാര്യം പറഞ്ഞിട്ടുണ്ട്
“ഹദീസിൽ പരാമർശിച്ചത് അവിശ്വാസികളുടെ ഖബറിനെ കുറിച്ചാണ് എന്നത് വ്യക്തമാണ്. കാരണം പ്രതിമകളെ കുറിച്ചും ഹദീസ് പറയുന്നുണ്ട്. ഖബ്റിന്മേൽ കുരിശും മറ്റു പ്രതിമകളും സ്ഥാപിക്കൽ അവിശ്വാസികളുടെ പതിവായിരുന്നു. അപ്രകാരമുള്ള ശിർക്കിന്റെ അടയാളങ്ങൾ നീക്കം ചെയ്യലാണ് അലി ﵁ ഉദ്ദേശിച്ചത്”.
(അൽജൗഹറുൽ ന്നഖിയ്യ്).
മഹാന്മാരുടെ ജാറം പൊളിക്കുന്നതിനെ കുറിച്ചല്ല അലി ﵁ പറഞ്ഞത് എന്നത് വ്യക്തമായല്ലോ. വിമർശകർ പറയും പോലെ മഹാന്മാരുടെതാണ് എന്ന് വെച്ചാൽ, ഈ ജാറങ്ങളെല്ലാം ആരുടെ അനുമതിയോടെയായിരുന്നു കെട്ടിപ്പൊക്കിയത്?.
ഖബറിന്റെ ആകൃതിയെ കുറിച്ച് ഒരു ചർച്ചയുണ്ട്. അനുവദനീയമായ രണ്ട് രൂപങ്ങൾ. ഇന്ന് നമ്മുടെ നാട്ടിൽ സാധാരണയായി കാണുന്ന ഒട്ടകപൂഞ്ഞ പോലെ(മുസന്നം), നേർ നിരപ്പായത് (തസ്ത്വീഹ്). രണ്ടായാലും ഭൂമിയോടൊപ്പം നിരപ്പാക്കലല്ല ഉദ്ദേശം. ഏത് ഖബറും ഒരു ചാൺ ഉയർത്തണം. അലി ﵁ ന്റെ ഹദീസിൽ പരാമർശിക്കുന്നത് മുസ്‌ലിമിന്റെ ഖബറാണ് എന്നഭിപ്രായപ്പെട്ട പണ്ഡിതരും ഉണ്ട്. അവരുടെ വീക്ഷണപ്രകാരം കൂർത്ത ആകൃതിയിൽ നിന്ന് അനുവദനീയമായ ആകൃതിയിലേക്ക് മാറ്റണം എന്നാണ്.