മതരാഷ്ട്ര വാദത്തിന്റെ വക്താക്കളാണ് ആർ എസ് എസും ജമാഅത്തെ ഇസ്‌ലാമിയും. ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ. സംഘ പരിവാറിനെ നേരിടാനാണ് തങ്ങൾ പ്രവർത്തിക്കുന്നത് എന്ന് പറയുമ്പോഴും വിവിധ ഘട്ടങ്ങളിൽ ജമാഅത്തെ ഇസ്‌ലാമി ആർ എസ് എസുമായി ചങ്ങാത്തം പുലർത്തുന്നതു കാണാം. സമൂഹത്തെയും സമുദായത്തെയും ഒറ്റു കൊടുക്കുയാണവർ. ഇതര വിഭാഗങ്ങൾ സർക്കാരുമായി സഹകരിച്ച് അർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനെ പോലും പരിഹസിക്കുന്ന മൗദൂദികൾ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അപ്പോസ്തലന്മാരോട് ഐക്യ ചർച്ച നടത്തുന്നു. അത് സ്വന്തം പത്രത്തിൽ പ്രസിദ്ധീകരിക്കുന്നു! പ്രബോധനം വാരിക 1978 ജനുവരി 14 ലക്കത്തിൽ വന്ന അത്തരമൊരു റിപ്പോർട്ടാണ് വായനക്കായി നൽകിയിട്ടുള്ളത്.
“ഭോപ്പാൽ: ആർ എസ് എസിലെ ചില ഉത്തരവാദപ്പെട്ട വ്യക്തികൾ ഈയിടെ ജമാഅത്തെ ഇസ്‌ലാമി മദ്ധ്യപ്രദേശ് അമീർ മൗലാന ഇൻആമു റഹ്മാൻ ഖാനെ സന്ദർശിച്ചു ചില സുപ്രധാന വിഷയങ്ങളെ കുറിച്ചു ചർച്ച നടത്തുകയുണ്ടായി. ആർ എസ് എസിൽ മുസ്‌ലിംകളെ ചേർക്കുന്ന വിഷയവും ചർച്ചയിൽ പരാമർശിക്കപ്പെടുകയുണ്ടായി. ഈ വിഷയത്തിൽ മുസ്‌ലിംകളുടെ പ്രതികരണം എന്താണെന്നും മൗലാനക്കു നൽകാനുള്ള നിർദേശങ്ങൾ എന്താണെന്നും ആർ എസ് എസ് നേതാക്കൾ ആരാഞ്ഞു. മുസ്‌ലിംകളുടെ പ്രതികരണത്തെ സംബന്ധിച്ച് തനിക്കു കൂടുതലായൊന്നും അറിയില്ലെന്നു ഇൻആമുറഹ്മാൻ ഖാൻ മറുപടി പറഞ്ഞു. നിർദേശങ്ങളെ സംബന്ധിച്ച് മുസ്‌ലിംകൾക്കുള്ളതോ ആർ എസ് എസിനുള്ളതോ എന്നു ചോദിച്ചപ്പോൾ ഇരുവിഭാഗങ്ങൾക്കുമുള്ള നിർദേശം എന്നായിരുന്നു അവരുടെ പ്രതികരണം. മുസ്‌ലിംങ്ങൾക്കുള്ള നിർദേശത്തെ സംബന്ധിച്ചിടത്തോളം അവരുമായി നേരിട്ട് ബന്ധപ്പെടേണ്ട പ്രശ്നമാണെന്നു മൗലാന മറുപടി പറഞ്ഞു. എങ്കിലും ആർ എസ് എസിന്റെ ഉത്തരവാദപ്പെട്ട വ്യക്തികൾ എന്ന നിലയിൽ ഇവ്വിഷയകമായി ചില മൗലിക കാര്യങ്ങൾ നിങ്ങളുടെ മുമ്പാകെ വെക്കാൻ സാധിക്കുമെന്നദ്ദേഹം പറഞ്ഞു.
ആർ എസ് എസ് നേതാക്കൾ അതു കേൾക്കാൻ താല്പര്യം പ്രദർശിപ്പിച്ചപ്പോൾ മൗലാന ഇപ്രകാരം തുടർന്നു. “നിർമ്മാണാത്മകമായ ലക്ഷ്യം മുന്നിലുള്ള രചനാത്മകമായ അടിത്തറകളിൽ പ്രവർത്തിക്കുന്ന സംഘടനക്കേ ശക്തവും ഭദ്രവുമായ സംഘടനയായി നിലനിൽക്കാൻ സാധിക്കുകയുള്ളു. ഈ രചനാത്മക ലക്ഷ്യത്തിന്റെ സന്ദേശം സങ്കുചിതമായിരിക്കരുത്. ഏതു വ്യക്തിക്കും ഉൾക്കൊള്ളാൻ കഴിയുന്നതായിരിക്കണം അത്. ഈ ലക്ഷ്യം എത്രമാത്രം വിശാലവും സമഗ്രവുമാണോ അത്രയും വിശാലമായിരിക്കും പ്രസ്തുത ലക്ഷ്യം ഉൾക്കൊള്ളുന്നവരുടെ സംഘടനയും. ലക്ഷ്യം എത്രത്തോളം ഉന്നതമാണോ സംഘടനയും അത്രതന്നെ ഭദ്രമായിരിക്കുകയും ചെയ്യും. ലക്ഷ്യം എപ്പോഴും വളച്ചുകെട്ടില്ലാത്തതും ചില അടിസ്ഥാനമുള്ളതുമായിരിക്കണം. എന്നാൽ നിഷേധാത്മകമായ ലക്ഷ്യങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന സംഘടനകളുടെ കാര്യം ഇതിൽനിന്നും ഭിന്നമാണ്.
ഏതെങ്കിലും ഒരു വിഭാഗത്തെയോ ഗ്രൂപ്പിനെയോ ശത്രുക്കളാക്കി അവർക്കെതിരിലുള്ള വിദ്വേഷത്തിൽ നിന്നു ശക്തി സംഭരിച്ച് അനുയായികളിൽ ആവേശം പകരുന്ന സംഘടനകൾക്ക് കുറച്ചു കാലം മുന്നോട്ടു പോകാൻ സാധിക്കുമെങ്കിലും പിന്നീടു നീർക്കുമിളകൾ കണക്കെ അവ തകർന്നു പോകാനാണു സാധ്യത. എന്തുകൊണ്ടെന്നാൽ വെറുപ്പും വിദ്വേഷവും മനുഷ്യപ്രകൃതിക്കു വിരുദ്ധമാണു. വിദ്വേഷത്തിനു ലാഘവം വരുന്നതോടെ വികാരങ്ങൾ തണുക്കുകയും സംഘടനയുടെ ചട്ടക്കൂട് ശിഥിലമാകാൻ തുടങ്ങുകയും ചെയ്യും. ആർ എസ് എസ് ഈ അടിസ്ഥാന കാര്യങ്ങൾ വീക്ഷിച്ചിട്ടുണ്ടോ ഇല്ലേ എന്നു എനിക്കു പറയാൻ സാധ്യമല്ല. എങ്കിലും ഈ മൗലിക കാര്യങ്ങൾ മാറ്റി വെച്ചുകൊണ്ടു തന്നെ മറ്റു ചില വസ്തുതകളും പരിഗണനീയങ്ങളാണു.
ഏതൊരു സംഘടനക്കും പ്രസ്ഥാനത്തിനും ത്യാഗങ്ങളുടേതും പരീക്ഷണങ്ങളുടേതുമായ ഒരു ഘട്ടം കടന്നു പോകേണ്ടതുണ്ട്. ഈ ഘട്ടത്തിൽ സംഘടനയില്ൽ ഇരുന്നവരാണു സംഘടനയുടെ യഥാർത്ഥ ശക്തിയും മൂലധനവും. ഇവരുടെ പിൻബലമാണു സംഘടനയെ മുന്നോട്ടു നയിക്കുക. അവർ പ്രവർത്തിക്കുന്നതു ശരിയായ ലക്ഷ്യത്തിനു വേണ്ടിയാവട്ടെ തെറ്റായ ലക്ഷ്യത്തിനു വേണ്ടിയാവട്ടെ, പ്രസ്ഥാനത്തിൽ ആദ്യമായി ചേരുന്ന ഈ ത്യാഗമനസ്കരുടെ പ്രവർത്തനഫലമായി സംഘടനയുടെ ശകടം പുരോയാനം ചെയ്യുമ്പോൾ അതിൽ സഞ്ചരിക്കാൻ ധാരാളമാളുകൾ വന്നുകൊണ്ടിരിക്കും. എന്നാൽ എന്തെങ്കിലും അപകടം മുമ്പിൽ കണ്ടാൽ ഉടൻ അവർ വണ്ടിയിൽനിന്നു ചാടിയിറങ്ങി ഒഴിഞ്ഞു പോകും. എന്റെ അഭിപ്രായത്തിൽ അമ്പതു വർഷത്തെ പ്രവർത്തനത്തിനു ശേഷം ആർ എസ് എസ് ഇപ്പോഴത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഈയൊരു ഘട്ടത്തിലാണു പ്രവേശിച്ചിരിക്കുന്നത്. തങ്ങളുടെ മുമ്പിൽ യാതൊരു ലക്ഷ്യവുമില്ലാത്തവരും സ്വന്തത്തോടല്ലാതെ മറ്റൊന്നിനോടും കൂറില്ലാത്തവരുമായ ആളുകളും ഇന്ന് ഈ സംഘടനയെ ആർത്തി പൂണ്ട ദൃഷ്ടികളോടെ നോക്കിക്കൊണ്ടിരിക്കുകയാണു. ആർ എസ് എസിന്റെ ഉത്തരവാദപ്പെട്ട നേതാക്കളുടെ ചിന്താഗതി എന്താണെന്നു എനിക്കറിഞ്ഞുകൂടാ. പക്ഷേ ഈ വിശകലനം ശരിയാണെങ്കിൽ സംഘത്തിന്റെ കണ്ണികൾ ഭദ്രമാക്കുന്നതാണു. അതിൽ അയവു വരുത്തുക എന്നതല്ല സന്ദർഭത്തിന്റെ താല്പര്യമെന്നു നിങ്ങൾക്കു സ്വയം ബോധ്യമാകും.”
ജനസേവനം
ജനസേവനരംഗത്തു സംയുക്ത സംരംഭങ്ങൾ സംഘടിപ്പിക്കുന്ന വിഷയവും ചർച്ചയിൽ പരാമൃഷ്ടമാവുകയുണ്ടായി. ഇതു സംബന്ധിച്ച് നിർദേശത്തിൽ യോജിപ്പു പ്രകടിപ്പിച്ചുകൊണ്ട് അതിലും ചില അടിസ്ഥാനകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഇൻആമുറഹ്മാൻ ഖാൻ സാഹിബ് പറഞ്ഞു. ഒന്നാമതായി സാധാരണഗതിയിൽ മനസ്സിലാക്കപെടുന്നതിനെക്കൾ സുപ്രധാനമായ സംഗതിയാണു ജനസേവനം. നമ്മളിരു കൂട്ടരും ചൂലും കൈക്കോട്ടുമെടുത്ത് കുറച്ചു സമയം തെരുവു വൃത്തിയാക്കുന്നതിലേർപ്പെടുകയും അതു സംബന്ധമായ വാർത്തയും ഫോട്ടോയും പത്രത്തിൽ വരുകയും ചെയ്യുക എന്നതു പ്രയാസമുള്ള കാര്യമല്ല. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുക എന്നതു മാത്രമാണു ഇത്തരം സാമൂഹ്യസേവനപ്രവർത്തനങ്ങളുടെ ലക്ഷ്യം. ജനസേവനത്തെ സംബന്ധിച്ച് ഇതിനെക്കാൾ ഉയർന്ന ഒരു വീക്ഷണം ഉണ്ടാവേണ്ടതുണ്ട്. “ദൈവത്തിന്റെ സൃഷ്ടികൾ ദൈവത്തിന്റെ കുടുംബാംഗങ്ങളാണു” (അൽ ഖൽഖു ഇയാലുള്ളാഹ്) എന്നതാണു ഞങ്ങളുടെ വിശ്വാസപ്രമാണം.
ദൈവത്തിന്റെ സൃഷ്ടികൾക്കുള്ള സേവനം ദൈവത്തിനുള്ള ഉപാസനയാണെന്ന വികാരത്തോടും ബോധത്തോടും കൂടിയായിരിക്കണം നാം ചെയ്യേണ്ടത്. ഈ വീക്ഷണത്തിലൂടെ ചിന്തിക്കുമ്പോൾ സാമൂഹ്യസേവനപരിപാടികൾ നടക്കേണ്ടത് ആവശ്യമാണെന്നു വ്യക്തമാവും. പക്ഷെ അതിനു മുമ്പായി ഓരോ പ്രവർത്തകന്റെയും മനസ്സിൽ ,തന്റെ അയൽക്കാരൻ പട്ടിണി കിടക്കുകയോ രോഗബാധിതനാകയോ ചെയ്യുകയാണെങ്കിൽ പട്ടിണിക്കാന്റെ വിശപ്പു മാറുകയും രോഗിക്കു ശുശ്രൂഷ ലഭിക്കുകയും ചെയ്യുന്നതുവരെ ഉറക്കം ലഭിക്കാതിരിക്കുമാർ സഹാനുഭൂതിയുടെ വികാരം തുടിച്ചു നിൽക്കണം. ഇത്തരം വികാരങ്ങളൊന്നുമില്ലാതെ നാം എന്തെങ്കിലും സേവനം ചെയ്തൊപ്പിക്കുകയാണെങ്കിൽ അതുകൊണ്ട് കുറച്ചു ദിവസം സൃഷ്ടികളെ സന്തോഷിപ്പിക്കാൻ നമുക്കു കഴിഞ്ഞെന്നു വരാം. എന്നാൽ ഈശ്വരനെ സന്തോഷിപ്പിക്കാൻ അതു വഴി നമുക്കു സാധ്യമാവില്ല.
തെറ്റിദ്ധാരണകൾ നീങ്ങണം
ഇത്തരം പരിപാടികൾ ആസൂത്രണം ചെയ്യുമ്പോൾ അതു പ്രവർത്തനക്ഷമം കൂടി ആയിരിക്കണം എന്നതാണു രണ്ടാമതായി പരിഗണിക്കേണ്ട വസ്തുത. ഇന്നു ദൗർഭാഗ്യവശാൽ ഹിന്ദുക്കൾക്കും മുസ്‌ലിങ്ങൾക്കുമിടയിൽ തെറ്റിദ്ധാരണകളുടെ അന്തരീക്ഷമാണു നിലനിൽക്കുന്നതെന്ന യാഥാർത്ഥ്യം നാം അംഗീകരിക്കേണ്ടതുണ്ട്. വിശിഷ്യാ ജമാഅത്തെ ഇസ്‌ലാമിക്കു ഹിന്ദുക്കളുടെ ഇടയിലും ആർ എസ് എസ്സിനു മുസ്‌ലിങ്ങൾക്കിടയിലും സല്പേരല്ല ഉള്ളത്. ഹിന്ദുക്കളുടെ ഇടയിൽ ജമാഅത്തിനെ പരിചയപ്പെടുത്താൻ ശ്രമിച്ചാൽ അവർക്കതിൽ വിശ്വാസം വരാൻ പ്രയാസമാണു. ആർ എസ് എസിനെ കുറിച്ചു മുസ്‌ലിങ്ങളോടു പറയുകയാണെങ്കിൽ അവരതു ശ്രദ്ധിക്കാൻ പ്രയാസമാണു. മാത്രമല്ല ആരെങ്കിലും അതിനു തുനിഞ്ഞിറങ്ങിയാൽ ഇരു വൃത്തങ്ങളിലും അവർ അനഭിമതരായിത്തീരുകയും ചെയ്യുന്നു.
രണ്ടു നിർദേശങ്ങൾ
ഏതാണ്ട് ഒരു ചെറിയ പ്രഭാഷണരൂപത്തിൽ മുന്നോട്ടു നീങ്ങിയ ഈ സംസാരം ആർ എസ് എസ്സുകാർ താല്പര്യപൂർവ്വം ശ്രദ്ധിച്ചു കേട്ടു. ഇൻആമുറഹ്മാൻ ഖാന്റെ അഭിപ്രായങ്ങളോടു അവർ യോജിപ്പു പ്രകടിപ്പിക്കുക മാത്രമല്ല അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം തങ്ങളുടെ ഹൃദയത്തിന്റെ ശബ്ദങ്ങളാണെന്നും പുതിയ ചില വസ്തുതകൾ അനാവരണം ചെയ്യാൻ കൂടി അവ സഹായകമായിട്ടുണ്ടെന്നും അവർ അറിയിച്ചു. പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച രണ്ടു നിർദേശങ്ങളും തങ്ങൾ സംഘത്തിന്റെ ഉന്നതനേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തുന്നതാണെന്നു അവർ വാഗ്ദാനം ചെയ്തു“.