കൊട്ടപ്പുറം സംവാദം ഇന്നും ഞെട്ടലോടെയല്ലാതെ വഹാബികള്‍ക്ക് ഓര്‍ക്കാന്‍ സാധ്യമല്ല. അത്രയും ഭയാനകമായിരുന്നു
അവര്‍ക്ക് അതിന്റെ ആഘാതം. 1983 ഫെബ്രുവരി 1,2,3 തിയ്യതികളിലായിരുന്നു മലപ്പുറം ജില്ലയിലെ കൊട്ടപ്പുറത്ത് സുന്നിമുജാഹിദ് സംവാദം അരങ്ങേറിയത്.
ദീര്‍ഘമായ നാല്‍പതാണ്ട് പിന്നിട്ടിട്ടും അതുണ്ടാക്കിയ ആഘാതം അവരില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. അതിനു തെളിവാണ് ഓരോ മുജാഹിദ് ഗ്രൂപ്പും വെവ്വേറെ കൊട്ടപ്പുറത്തോ പരിസരങ്ങളിലോ നടത്തുന്ന വാര്‍ഷികാചരണവും സുന്നികളോട് ഞങ്ങള്‍ തോറ്റിട്ടില്ല എന്ന് പരിദേവനവും. വഹാബികളില്‍ ഏറ്റവുമൊടുവില്‍ പിറവിയെടുത്ത ഈച്ച മുജാഹിദ്
അടക്കമുള്ളവരും ആണ്ടാചരണവുമായി രംഗത്തുണ്ട്. വഹാബികള്‍ പൊതുവെ ചോദിക്കാറുള്ള, ആണ്ടാചരണം നബി(സ്വ)നടത്തിയിട്ടുണ്ടോ, ഖുലഫാഉ റാശിദുകള്‍ ചെയ്തിട്ടുണ്ടോ, സ്വഹാബത്തിന്റെ മാതൃകയുണ്ടോപോലുള്ള ന്യായവാദങ്ങളൊന്നും ഈ ആണ്ടാചരണത്തില്‍ ഒരു വിഭാഗവും ഉന്നയിക്കു ന്നുമില്ലെന്നതാണ് വിചിത്രം!
തോല്‍വിയുടെ ആഴം അത്രമേല്‍ വലുതും അതില്‍ നിന്ന് എങ്ങനെയെങ്കിലും കരകയല്‍അനിവാര്യവുമാണല്ലോ.
സംവാദത്തിലേക്കു വരാം. പ്രധാനമായും ഒരു ചോദ്യമാണ് അവരെ ഇത്രത്തോളം കുഴക്കിയത്. അത് സംഗ്രഹിച്ച് അല്‍മനാര്‍ എഴുതി: ‘വിഷയത്തിന്റെ മര്‍മത്തില്‍ ഊന്നിക്കൊണ്ടാണ് രണ്ട് പണ്ഡിതന്മാരും തങ്ങളുടെ ആദ്യ ചോദ്യങ്ങള്‍ അവതരിപ്പിച്ചത്. ശിര്‍ക്കിന്റെ നിര്‍വചനമെന്ത്? എന്നതായിരുന്നു കാന്തപുരത്തിന്റെ ചോദ്യം. അല്ലാഹുവിന്റെ ദാത്തിലോ സ്വിഫത്തിലോ അഫ്ആലിലോ പങ്കുചേര്‍ക്കുക എന്ന് എപി അബ്ദുല്‍ ഖാദിര്‍ മാലവി മറുപടി കൊടുത്തു'(2009 ജനുവരി പേ. 49).
മറുപടി കൊടുത്തു എന്ന് അല്‍മനാര്‍ അവകാശപ്പെട്ടാല്‍ മാത്രം പോരല്ലോ? മറുപടിസ്വീകരിക്കപ്പെടാനുള്ള മാനദണ്ഡം നേരത്തെ എഴുതി തയ്യാറാക്കിയിട്ടുണ്ട്. അതിങ്ങനെ; ‘വാദപ്രതിവാദത്തില്‍ സ്വീകരിക്കുന്ന ഒതളിവുകള്‍: 1.വിശുദ്ധ ഖുര്‍ആന്‍ 2. സ്വഹീഹായ ഹദീസ് 3. സ്ഥിരപ്പെട്ട ഇജ്മാഅ് 4. വ്യക്തമായ ഖിയാസ്’ (അല്‍ഇസ്വ്‌ലാഹ് 2001 ആഗസ്ത് പേ. 26).
ഇവയില്‍ നിന്ന് ഏതു പ്രാമാണമാണ് തെളിവിനായി മാലവി ഉദ്ധരിച്ചത്? അതില്ല. എന്നിട്ടും അവരെഴുതി വെളുപ്പിക്കാന്‍ ശ്രമിച്ചതിങ്ങനെ: ‘ഇങ്ങനെ കൃത്യമായ മറുപടി കൊടുത്തിട്ടും നാടുനീളെ ഇവര്‍ പിന്നീട് പ്രസംഗിച്ച് നടന്നത് മുജാഹിദുകള്‍ക്ക് ശിര്‍ക്കിന്റെ നിര്‍വചനം പറയാന്‍ കഴിഞ്ഞില്ല എന്നായിരുന്നു’ (അല്‍മനാര്‍ 2009 ജനുവരി പേ. 49). സംവാദത്തില്‍ കൃത്യമായ ഉത്തരമില്ലാതെ പിന്നീട് കണ്ണീരൊഴുക്കിയിട്ടെന്തു പ്രയോജനം?
യഥാര്‍ത്ഥത്തില്‍ ഈ മറുപടി തന്നെ അവരുടെ പരാജയമായിരുന്നു.
അവരുടെ സംവാദ നായകരിലൊരാളായ ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മാലവിയെ ഉദ്ധരിക്കാം: ‘എ പി അബ്ദുല്‍ ഖാദര്‍ മൗലവിയായിരുന്നു തലേദിവസം ചോദ്യങ്ങള്‍ക്ക് ഉത്തരംപറഞ്ഞത്. ശിര്‍ക്കിന്റെ നിര്‍വചനം എന്താണെന്നായിരുന്നു കാന്തപുരത്തിന്റെ പ്രധാന
ചോദ്യം. എപി അബ്ദുല്‍ ഖാദര്‍ മാലവി അതിന് കിതാബുകള്‍ നല്‍കിയ നിര്‍വചനങ്ങള്‍ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അതൊന്നും എടുത്തു പറയേണ്ട ആവശ്യമുണ്ടായിരുന്നില്ല. നിര്‍വചനങ്ങള്‍ പഠിപ്പിക്കാനല്ല റസൂല്‍ വന്നത് എന്നു പറയാമായിരുന്നു’ (മുജാഹിദ് സംസ്ഥാന സമ്മേളനം വയനാട്, സുവനീര്‍ പേ.163).
എന്തൊരു ദയനീയമാണെന്നു നോക്കൂ!. കോടതി പിരിഞ്ഞ ശേഷം വക്കീല്‍ ന്യായവാദം നടത്തുകയാണ്!
ഇപ്പുറത്ത് കാന്തപുരം ഉസ്താദാണെന്ന് ആദ്യമേ ഓര്‍ക്കേണ്ടേ?
മുജാഹിദ് പരാജയത്തിന്റെ കാരണം മുജാഹിദ് നേതാവ് അബ്ദുസ്സലാം സുല്ലമിയുടെ വീഡിയോ ഇന്റര്‍വ്യൂവില്‍ വെളിപ്പെടുത്തുന്നതിങ്ങനെ;
‘ശിര്‍ക്കിന്റെ നിര്‍വചനം ചോദിച്ചപ്പോള്‍ കുറെ ഖുര്‍ആനിന്റെ ആയത്തുകളോതി അങ്ങോട്ട് പ്രസംഗിച്ചാല്‍ മതിയായിരുന്നു. ഇതൊക്കെ ശിര്‍ക്കാണെന്നാണ് അല്ലാഹു പറഞ്ഞത്. നിര്‍വചനം പറയുന്ന സ്വഭാവം ഖുര്‍ആനിലില്ല എന്ന് പറഞ്ഞാല്‍ മതിയായിരുന്നു. പണ്ഡിതോചിതമായി സമര്‍ത്ഥിക്കാന്‍ സാധിച്ചില്ല. ആ സംവാദത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ പ്രതിഫലിപ്പുക്കുന്നതില്‍,അല്ലെങ്കില്‍ അത് സമര്‍ത്ഥമായി അവിടെ അവതരിപ്പിക്കുന്നതില്‍ മുജാഹിദ് പണ്ഡിതനായ എ.പി അബ്ദുല്‍ ഖാദിര്‍ മൗലവിക്ക് ചില പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്.’
മുജാഹിദ് വീഴ്ചകള്‍ പലവിധം
കൊട്ടപ്പുറം സംവാദത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന് ആശയത്തില്‍ മാത്രമല്ല അവതരണങ്ങളിലും അടിസ്ഥാനപരമായ വീഴ്ചകള്‍ ധാരാളം പറ്റിയിട്ടുണ്ട്. സുന്നികളുമായി വ്യവസ്ഥയുണ്ടാക്കിയ സമയത്ത് കൈമാറിയ വിഷയാവതാകരുടെ ലിസ്റ്റിലില്ലാത്തവരെ തിരുകിക്കയറ്റിയിട്ടെങ്കിലും സുന്നികള്‍ക്ക്
മുമ്പില്‍ പിടിച്ചുനില്‍ക്കാനും ആസന്നമായ പരാജയം ഒഴിവാക്കാനും മുജാഹിദ് പക്ഷം ശ്രമിച്ചുനോക്കി. അങ്ങനെയാണ് ചറിയമുണ്ടം മാലവിയെ അവതരിപ്പിക്കുന്നത്. അവര്‍ തന്നെ
എഴുതി:
‘പത്തു പണ്ഡിതന്മാരുള്‍പ്പെടെ ഇരുപത്തഞ്ചില്‍ കവിയാത്ത ആളുകള്‍ക്ക് ഓരോ വിഭാഗത്തില്‍ നിന്നും സ്റ്റേജിലിരിക്കാമെന്നും തീരുമാനിച്ചു.
പണ്ഡിതന്മാരുടെയും നുറുവീതം വളണ്ടിയര്‍മാരുടെയും പേരുകള്‍ പരസ്പരം കൈമാറേണ്ടതാണ്’ (അല്‍ ഇസ്‌ലാഹ് 2001 ഓഗസ്റ്റ്). ഈ വ്യവസ്ഥയനുസരിച്ച് കൈമാറിയ ലിസ്റ്റില്‍ ചെറിയമുണ്ടം മാലവിയുടെ പേരില്ല. എന്നിട്ടും അദ്ദേഹം വ്യവസ്ഥ ലംഘിച്ച് സംവാദ സ്റ്റേജില്‍ കയറി പിഴച്ച ആദര്‍ശം വെളുപ്പിച്ചെടുക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. അങ്ങനെ പരാജയം ഇരന്നു വാങ്ങി. മൗലവി തന്നെ പിന്നീട് വെളിപ്പെടുത്തി: ‘വാദപ്രതിവാദത്തിനുള്ള ടീമില്‍ ഞാനുണ്ടായിരുന്നില്ല. യാദൃച്ഛികമായിരുന്നു എന്റെ പ്രവേശനമെന്നു പറയാം’ (വയനാട് സമ്മേളന സുവനീര്‍ പേ. 163).
അദ്ദേഹം തുടരുന്നു; ആദ്യ ദിവസം ഞാന്‍ പോയത് കേള്‍വിക്കാരനായി മാത്രമായിരുന്നു. അവിടെ വയലിലിരുന്ന് സംവാദം കേട്ടു. അന്ന് താമസിക്കാന്‍ ഞങ്ങളെല്ലാവരും
മദീനത്തുല്‍ ഉലൂമില്‍ പോയി. അവിടെ വെച്ച് പ്രഭാഷകരും പണ്ഡിതന്മാരുമെല്ലാം ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതില്‍ ഞാന്‍ ചില അഭിപ്രായങ്ങളൊക്കെ പറഞ്ഞു. അതോടെ എല്ലാവരും ഞാനും സംവാദത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞു. പിറ്റേന്ന് സിപി ഉമര്‍ സുല്ലമി വിഷയമവതരിപ്പിച്ചു. നമ്മുടെ ഭാഗത്ത് നിന്ന് ഞാന്‍ കാന്തപുരം മുസ്‌ലിയാരോട് ചോദ്യങ്ങള്‍ ചോദിച്ചു (വയനാട് സമ്മേളന സുവനീര്‍)
പരാജയമെന്നു പറഞ്ഞാല്‍ പോരാ, തോല്‍വിയുടെ അങ്ങേയറ്റമാണ് മൗലവി തുറന്ന് സമ്മതിക്കുന്നത്. പണ്ഡിതന്മാരുള്‍പ്പെടെ 25 പേര്‍ സ്റ്റേജിലുണ്ടായിരിക്കെ സംവാദ ചിത്രത്തിലേ ഇല്ലാത്ത ഒരാളെ അന്തിച്ചര്‍ച്ചയില്‍ ഒരഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ‘തമ്മില്‍ ഭേദം തൊമ്മന്‍’ എന്ന നിലക്ക് സ്റ്റേജില്‍ കയറ്റിയിട്ടുണ്ടെങ്കില്‍ കാന്തപുരം ഉസ്താദിന്റെ ജ്ഞാന സമൃദ്ധിക്കു മുന്നില്‍ മുങ്ങിത്താണ മൗലവിമാര്‍ ഒരു കച്ചിത്തുരുമ്പിന് വേണ്ടി എത്രത്തോളം ദാഹിച്ചിരുന്നുവെന്ന് മനസ്സിലാക്കാം. വ്യവസ്ഥ പൊളിച്ച് ചെറിയമുണ്ടത്തെ നൂലില്‍ കെട്ടിയിറക്കിയിട്ടും അര്‍ഹമായ പരാജയത്തില്‍ നിന്ന് വഹാബികള്‍ രക്ഷപ്പെട്ടില്ല. ‘വയലില്‍’ കിടന്ന അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയിട്ടെന്തു കാര്യം?.
സംവാദകരുടെ പിഴ മാത്രമല്ല, വാദങ്ങളുടെ ആദര്‍ശ ശുന്യതയാണല്ലോ കാതലായ പ്രശ്‌നം. മച്ചിയെ തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ പ്രസവിക്കില്ലെന്നാണല്ലോ ചൊല്ല്! എന്നിട്ടെന്തുണ്ടായി? ഉള്ള ചോറും ചക്കയിലൊട്ടി എന്ന മട്ടിലായി .ആ കഥ സലാം സുല്ലമി പറയും; ‘ചെറിയമുണ്ടമാണെങ്കില്‍ ഈ രംഗത്ത് അത്ര പ്രശോഭിച്ചിട്ടില്ല. അദ്ദേഹമാണെങ്കില്‍ ഞങ്ങള്‍ പുളിക്കലില്‍ ചര്‍ച്ച ചെയ്യുന്ന സമയത്തൊന്നും ഒരു നിമിഷനേരം പോലും ഇതിലില്ല. അദ്ദേഹം ക്ലാസ് കഴിഞ്ഞ് വരുന്ന സമയത്ത് അങ്ങോട്ട് കയറുകയാണ് വാദ പ്രദിവാദത്തിന്. വാദപ്രതിവാദത്തെ അങ്ങനെ കണ്ടാല്‍ മതിയോ? കിതാബുകള്‍ എന്തിന് എടുത്തു വെച്ചതാണെന്ന് അറിയില്ല. അതാണ് ഇബ്‌നു ജരീർ എടുത്ത് വായിച്ചിട്ട് മരമാണ്, മറ്റതാണ്, കല്ലാണ് എന്നൊക്കെ പറഞ്ഞ് വഷളാക്കിയത്. അന്ന് നമ്മള്‍ വാദിച്ചിരുന്നത് എന്താണെന്നറിയാമോ?
ഇബ്‌നു ജരീര്‍ അവിടെ വെച്ചിരുന്നത് ദുആഇന് അവിടെ ഇസ്തിഗാസ എന്ന് അര്‍ത്ഥമില്ല എന്ന് പറയുകയാണെങ്കില്‍ ആ സന്ദര്‍ഭത്തില്‍ വായിക്കാന്‍ വേണ്ടി എടുത്ത് വെച്ചതാണ്.
പക്ഷേ ഇതുമായി ബന്ധമില്ലാത്ത ആള്‍ക്ക് അത് എന്തിന് വേണ്ടി എടുത്ത് വെച്ചതാണെന്നുപോലും അറിയില്ലല്ലോ?. അങ്ങനെ കുറെ ന്യൂനതയുണ്ട്. നമ്മള്‍ സ്റ്റഡി ചെയ്തിട്ടില്ല. ശത്രുവിനെ പറ്റെ നമ്മള്‍ നിസ്റ്റാരമാക്കി. വാദപ്രതിവാദത്തില്‍ നമ്മള്‍ തോറ്റത് കൊട്ടപ്പുറത്ത്
മാത്രമാണ് (സുല്ലമിയുടെ വീഡിയോ അഭിമുഖം).
എന്നാല്‍ ചെറിയമുണ്ടത്തെ പരാജയ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷിച്ചെടുക്കാനാണ് എപി അബ്ദുല്‍ ഖാദിര്‍ മാലവി ശ്രമിച്ചുപോന്നത്. അദ്ദേഹം മാലവിയെ ഇങ്ങനെ വിശേഷിപ്പിച്ചു: ‘കൊട്ടപ്പുറം ഹീറോ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മൗലവി’ (അല്‍ഇസ്‌ലാഹ് ഫെബ്രുവരി 2001, പേ. 10).
പരാജയത്തിന്റെ ഉത്തരവാദിത്തം തന്റെ ചുമലില്‍ മാത്രമായി ഒതുങ്ങാതെ പങ്കിട്ടെടുക്കാന്‍ ‘പാടത്തുനിന്നും കയറിവന്നയാൾ’ എന്ന കടപ്പാട് അദ്ദേഹം പുലര്‍ത്താതെ വയ്യല്ലോ. ഹീറോയുടെ അവസ്ഥ തന്നെ ഇങ്ങനെയാണെങ്കില്‍ ബാക്കിയുള്ളവരുടെ ദുരവസ്ഥ ആലോചിച്ചു നോക്കൂ.
ജയിച്ചെന്നു വരുത്താന്‍ കളവും ആയുധം
‘വാദ പ്രതിവാദങ്ങളിലൂടെ’ എന്ന കെ എന്‍ എം പുറത്തിറക്കിയ പുസ്തകത്തില്‍ കൊട്ടപ്പുറം സംവാദത്തിലെ പ്രധാന ചോദ്യം എന്ന ഉപശീര്‍ഷകത്തിന് താഴെ പച്ചക്കളവെഴുതി രക്ഷപ്പെടാനുള്ള ശ്രമം പില്‍ക്കാലത്ത് മുജാഹിദുകള്‍ നടത്തി. ‘മരിച്ചവരോട് സഹായം തേടുന്നത് ശിര്‍ക്കാണ് എന്ന് ഞങ്ങള്‍ വാദിക്കുമ്പോള്‍ മറുപക്ഷം അത് അനുവദനീയമാണെന്നാണ് പറയുന്നത്. അനുവദനീയം എന്നതിന്റെ ഉദ്ദേശ്യം അത് ചെയ്താല്‍ അല്ലാഹുവില്‍ നിന്ന് പ്രതിഫലം ലഭിക്കുന്നത് എന്നാണോ?. ചെയ്താലും ചെയ്തില്ലെങ്കിലും സമം, പ്രതിഫലമില്ലാത്ത ഒരു വെറുംപണി എന്നാണോ മുസ്‌ലിയാര്‍ ഉദ്ദേശിച്ചത് എന്ന എപിയുടെ ചോദ്യം കൊട്ടപ്പുറം സംവാദത്തിലെ പ്രധാന ചോദ്യങ്ങളിലൊന്നായിരുന്നു. ചോദ്യം പല തവണ ആവര്‍ത്തിച്ചിട്ടും അതിന് പുണ്യമുണ്ടെന്നോ ഇല്ലെന്നോ വ്യക്തമാക്കാതെ ശിര്‍ക്കല്ലാത്തത്, ഹറാമല്ലാത്തത്
എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു മുസ്‌ലിയാര്‍’ (പേ.211).
ഇങ്ങനെയൊക്കെ ചരിത്രം നിര്‍മിക്കാന്‍ അപാര തൊലിക്കട്ടി വേണം. ഉസ്താദ് വളരെ വ്യക്തമായി പറഞ്ഞ മറുപടി അവര്‍ തന്നെ അല്‍മനാറില്‍ എഴുതിയിട്ടുണ്ട്. വ്യാജ ചരിത്ര നിര്‍മിതിക്കു മുമ്പ് മൗലവിക്ക് അതെങ്കിലും ഒരാവര്‍ത്തി വായിക്കാമായിരുന്നു. അതിങ്ങനെ: ‘ഓ, അപ്പോള്‍ ശിര്‍ക്കല്ലാന്ന് സമ്മതിച്ചോ?. ആ കാര്യം ആദ്യം പറയൂ. എന്നിട്ട് പുണ്യമാണോ അല്ലേ എന്ന് നമുക്കു ചര്‍ച്ച ചെയ്യാം. ആദ്യം ചോദിച്ചത് അനുവദനീയം എന്നതിന്റെ വിവക്ഷയാണ്. വിവക്ഷ ഞാന്‍ പറഞ്ഞു. അത് അംഗീകരിച്ചോ?. എങ്കില്‍ അടുത്ത ചോദ്യത്തില്‍ അതൊന്നു പറഞ്ഞേക്കണം. ശിര്‍ക്കല്ല എന്നംഗീകരിച്ചിരിക്കുന്നു. എന്നാല്‍ പുണ്യമാണോ അല്ലേ എന്ന് നമുക്ക് സംസാരിക്കാം. നിങ്ങള്‍ ശിര്‍ക്കാണെന്നു വാദിച്ചു, അതിന്നെതിരില്‍ അനുവദനീയമാണെന്ന് പറഞ്ഞതിന്റെ അര്‍ത്ഥം ശിര്‍ക്കല്ലെന്നാണ്’ (അല്‍മനാര്‍ 2009 ജനുവരി,പേ. 55). എത്ര കൃത്യമാണ് ഉസ്താദിന്റെ മറുപടി.
ശിര്‍ക്കല്ലാത്തത്, ഹറാമല്ലാത്തത് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു കാന്തപുരം ഉസ്താദെന്ന് എഴുതിപ്പിടിപ്പിച്ച് സംവാദം ജയിച്ചെന്നു വരുത്താനാണ് വഹാബികളുടെ പാഴ്ശ്രമം. അതുകൊണ്ട് മാത്രം വിജയിച്ച പ്രതീതി സൃഷ്ടിക്കാമെന്നത് കൊട്ടപ്പുറം ഷോക്കില്‍ നിന്ന് ഇപ്പോഴും മോചിതരല്ലെന്നതിന്റെ ഒന്നാന്തരം തെളിവാണ്. ഇവരുടെ മറ്റൊരു കബളിപ്പിക്കലാണ് തഫ്‌സീര്‍ പറഞ്ഞില്ല എന്നത്: ‘കുപ്രസിദ്ധമായ ദുര്‍വ്യാഖ്യാനത്തിന് നാല്‍പതാണ്ട് കാന്തപുരം മുസ്‌ലിയാര്‍ മറുപടി പറയുമോ? എന്ന തലവാചകത്തോടെ ഇസ്തിഗാസക്ക് തെളിവായി ഉസ്താദ് ഉദ്ധരിച്ച പരിശുദ്ധ ഖുര്‍ആനിലെ സൂറത്തു സുഖ്‌റുഫിലെ 45ാം ആയത്തിന്റെ ആശയ വിവര്‍ത്തനം അല്‍ ഇസ്‌ലാഹ് മാസിക ഉദ്ധരിക്കുന്നു: ‘താങ്കള്‍ക്ക് മുമ്പ് നാം നിയോഗിച്ചയച്ച റസൂലുകളോട് താങ്കള്‍ ചോദിക്കുക; റഹ്മാനായവന് പുറമെ ആരാധിക്കപ്പെടേണ്ട മറ്റു വല്ല ഇലാഹുകളെയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്’ (2022 സെപ്തംബര്‍ പേ.5)
ഇത് ഉദ്ധരിച്ചുകൊണ്ട് മൗലവി ചോദിക്കുന്നു: ‘കാന്തപുരം നല്‍കിയതു പോലുള്ള വ്യാഖ്യാനം അഹ്‌ലുസ്സുന്നത്തിന്റെ പ്രഗത്ഭരായ മുഫസ്സിറുകളില്‍ ആരെങ്കിലും ഈ ആയത്തിന്
നല്‍കിയിട്ടുണ്ടോ?. കാന്തപുരം മുസ്‌ലിയാര്‍ ഈ ദുര്‍വ്യാഖ്യാനം നടത്തിയിട്ട് നാല്‍പത് വര്‍ഷം തികയുന്നു. മരിക്കുന്നതിന് മുന്‍പ് മേല്‍പറഞ്ഞ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമോ? (അല്‍ ഇസ്‌ലാഹ് 2022 സെപ്തംബര്‍ പേ. 8).
തെളിവായി തഫ്‌സീര്‍ ഉദ്ധരിച്ചാല്‍ ഇവര്‍ അംഗീകരിക്കില്ലെന്ന് ഉറപ്പാണ്. കാരണം, ഖുര്‍ആനാണ് വ്യവസ്ഥയില്‍ പറഞ്ഞ
ഒരു പ്രമാണം. അത് ഉസ്താദ് ഉദ്ധരിക്കുകയും ചെയ്തു. അത് കുറിക്കു കൊണ്ടപ്പോള്‍ പിന്നെ തഫ്‌സീര്‍ ചോദിക്കുകയാണ്. അതംഗീകരിക്കാനല്ല; വെറും പുകമറ സൃഷ്ടിക്കാന്‍ മാത്രം. തഫ്‌സീറുകളെ പറ്റിയുള്ള മുജാഹിദുകളുടെ തീരുമാനം അവര്‍ തുറന്നെഴുതിയത് ഈ സന്ദര്‍ഭത്തില്‍ വിലയിരുത്തേണ്ടതുണ്ട്.
അവരെഴുതി: ‘തഫ്‌സീറുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന പരിശുദ്ധ ഖുര്‍ആനിന്റെ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ ഒരിക്കലും ഇസ്‌ലാമിന്റെ പ്രമാണ ഗ്രന്ഥങ്ങളല്ല. ഇവക്കു രൂപം നല്‍കുന്നത് തെറ്റില്‍ നിന്നും പരിപൂര്‍ണമായി സുരക്ഷിതനായ മുഹമ്മദ് നബി(സ) അല്ല. പ്രത്യുത, തെറ്റ് സംഭവിക്കാന്‍ സാധ്യതയുള്ള പണ്ഡിരന്‍മാരാണ്. ഇസ്‌ലാം
പണ്ഡിതന്മാര്‍ക്ക് ക്രസ്ത്യാനികള്‍ സങ്കല്‍പ്പിക്കുന്നതുപോലെ അപ്രമാദിത്വം കല്‍പ്പിക്കുന്നില്ല. മുജാഹിദുകള്‍ തഫ്‌സീറുകള്‍ ഉദ്ധരിക്കുന്നത് അവ അന്തിമ തീരുമാനം എന്ന
നിലക്കല്ല. പ്രത്യുത, മുജാഹിദുകള്‍ സ്വയം ഖുര്‍ആനിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന മുസ്‌ലിയാക്കരുടെ വിമര്‍ശനത്തെ പ്രതിരോധിക്കുവാന്‍ വേണ്ടിയാണ്. നൂതന വാദം
അവതരിപ്പിക്കുകയാണെന്ന ജല്‍പനത്തെ തകര്‍ക്കുവാനും എതിരാളികള്‍ക്ക് തഫ്‌സീറുകള്‍ സ്വീകാര്യമായതിനാല്‍ നിങ്ങള്‍ അംഗീകരിക്കുന്ന തഫ്‌സീറുകളില്‍ തന്നെ നിങ്ങള്‍ക്ക് എതിര്‍ രേഖയുണ്ടെന്ന് അവടെ ബോധ്യപ്പെടുത്തുവാന്‍ വേണ്ടിയാണ്'(അല്‍ ഇസ്‌ലാഹ്, 2001 ഫെബ്രുവരി, പേ. 11).
തഫ്‌സീറുകള്‍ മുജാഹിദുകള്‍ക്ക് തെളിവല്ലെന്നും എതിരാളികള്‍ക്ക് സ്വീകാര്യമായതിനാല്‍ മാത്രമാണ് തങ്ങള്‍ തഫ്‌സീറുദ്ധരിക്കുന്നതെന്നും അതിലുള്ള തെളിവുകള്‍ ഞങ്ങള്‍ സ്വീകരിക്കാന്‍ പോകുന്നില്ലെന്നും ധാര്‍ഷ്ട്യത്തോടെ പ്രഖ്യാപിച്ചവര്‍ സംവാദത്തില്‍ ഉസ്താദ് തഫ്‌സീറുദ്ധരിച്ചാല്‍ അംഗീകരിക്കുന്നതെങ്ങനെയാണ്?.
കൊട്ടപ്പുറം സംവാദ വിജയം അവകാശപ്പെടാന്‍ ശ്രമിക്കുന്ന മുജാഹിദ് പ്രസ്ഥാനക്കാരോടെല്ലാം സലാം സുല്ലമി പണ്ടേ പറഞ്ഞതിതാണ്: ‘മുജാഹിദുകള്‍ക്ക് അത്ര വിജയമൊന്നും ഉണ്ടായിട്ടില്ല. സുന്നി വിഭാഗത്തിന് നേതൃത്വം കൊടുത്ത കാന്തപുരം എപി അബുബക്കര്‍ മുസ്‌ലിയാര്‍ സംവാദത്തില്‍ തിളങ്ങിയിട്ടുണ്ട്.
അത് യാഥാര്‍ത്ഥ്യമാണ്. അത് നമ്മള്‍ മറച്ച് വെച്ചിട്ട് കാര്യമില്ല. ഞാന്‍ പുര്‍ണമായും സംവാദത്തില്‍ പങ്കെടുത്ത ആളാണ്”.
വഹാബിസത്തിന്റെ ആദര്‍ശ വിരുദ്ധത പൊതുസമൂഹത്തിന് ഏറെ ആഴത്തില്‍ ബോധ്യപ്പെട്ട കൊട്ടപ്പുറം സംവാദത്തിന് നാല്‍പതാണ്ട് തികയുമ്പോള്‍ സ്വന്തം നേതാവിന്റെ ഈ കുമ്പസാരം വ്യാജ അവകാശവാദങ്ങളുമായി ഇപ്പോള്‍ രംഗത്തെത്തിയ,അന്തസ്സാര ശുന്യതകൊണ്ട് പരസ്പരം ശിര്‍ക്ക് /കുഫ്ര്‍ വല്‍കരണക്കളി നടത്തുന്ന മുജാഹിദ് അണികള്‍ക്ക് തിരിച്ചറിവു നല്‍കേണ്ടതാണ്.
-അബ്ദു റഊഫ് പുളിയംപറമ്പ്